Saturday, May 7, 2011

നീലഗിരിയുടെ സഖികള്‍ക്കൊപ്പം ഒരു നീരാവി യാlത


ഉദക മണ്ഡലം എന്ന പുരാതന നാമധേയത്തില്‍ അറിയപ്പെടുന്ന ഇന്നത്തെ ഊട്ടി. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രതിനിധികള്‍ അവരുടെ സ്വാര്‍ഥക്ക് വേണ്ടിയാണെങ്കിലും നിര്‍മിച്ച് നമുക്ക് നല്‍കിയ സ്‌നേഹോപഹാരം.
വിരല്‍ തുമ്പിലെ വിജ്ഞാനവിപ്ലവം എന്ന ആധുനിക സാങ്കേതിക വിദ്യാ ഉപയോഗപ്പെടുത്തിയാണ് മധ്യവയസ്‌കരായ ഞങ്ങള്‍ ഊട്ടി യാത്രക്കുവേണ്ട ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ മുഖം നമ്മെ ബോധ്യപ്പെടുത്തുന്നതായിരുന്നു  കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞ റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റുകള്‍.
2011 മാര്‍ച്ച് 13ന് വൈകീട്ട് ഏഴ് മണിക്ക് പുറപ്പെട്ട മദ്രാസ്‌മെയിലിന്റെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിന്റെ ഇടനാഴിയില്‍ നടന്ന ചര്‍ച്ചയില്‍ എസ്.കെ. പൊറ്റക്കാടും ഈയ്യങ്കോട് ശ്രീധരനും കടന്നുവന്നു.
 വരിനിന്നുവാങ്ങിയ വിലപ്പെട്ട വിഭവങ്ങളുമായി പുഷ്പന്‍ പാലക്കാട്ടുനിന്നും കയറി. പോത്തനൂരില്‍ ഇറങ്ങിയ ഞങ്ങള്‍ അഞ്ചുപേരെ കോയമ്പത്തൂര്‍ സിറ്റി ലോഡ്ജില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ വേഗതയുടെ വക്താവായിരുന്നു.
രാവേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാര്യപരിപാടികള്‍ക്കുശേഷം പുലര്‍ച്ചെ നാല് മണിക്ക് എണീറ്റ് യാത്രക്ക് തയാറായ ഞാനും, മറ്റുള്ളവരും അഞ്ച് മണിക്ക് പുറപ്പെടുന്ന നീലഗിരി എക്‌സ്പ്രസില്‍ കയറാന്‍ പ്ലാറ്റ്‌ഫോമിലൂടെ ഒരുമിച്ചോടിയതും പുറപ്പെടാന്‍ തുടങ്ങിയ വണ്ടിയെ ഓടിതോല്‍പ്പിച്ചതും 'വേണമെങ്കില്‍ ചക്ക വേരിലു കായ്ക്കും' എന്ന പഴമൊഴി ശരിവെക്കുന്നതരത്തിലായിരുന്നു.
ബ്രിട്ടീഷ് വാസ്തുവിദ്യയില്‍ തീര്‍ത്ത വൃത്തിയും വെടുപ്പുമുള്ള മേട്ടുപ്പാളയം സ്‌റ്റേഷന്‍ ഞങ്ങളെ സ്വാഗതം ചെയ്തു. റെയില്‍വേയുടെ മെയ്ന്റനന്‍സ് വിഭാഗത്തിനും തമിഴന്റെ തൊഴില്‍ സംസ്‌കാരത്തിനും നന്ദി. സ്‌റ്റേഷനിലെ ഭക്ഷണശാലയിലെ ജീവനക്കാരുടെ മുഖത്ത് ഒരു ആതിഥേയ ഭാവം നിഴലിച്ചിരുന്നു. ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ വയറും മനസ്സും നിറഞ്ഞിരുന്നു.
തൊട്ടപ്പുറത്തെ യാഡില്‍ യാത്രക്കാരെയും വഹിച്ച് മലകയറാനുള്ള ഊര്‍ജം സംഭരിച്ച് അലസമായി വെളുത്ത പുകയുമൂതി, എന്നില്‍ ഗൃഹാതുരത്വമുയര്‍ത്തിയ ചൂളംവിളിയുമായി യൂനസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംനേടിയ തീവണ്ടി മുത്തച്ഛന്‍ ഒരു യോദ്ധാവിനെപോലെ നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ പതുക്കെ പ്ലാറ്റ്‌ഫോമിലെ കാഴ്ചകളിലേക്ക് നടന്നു. 
പ്ലാറ്റ്‌ഫോമില്‍ വിദേശികളായ നിരവധി ടൂറിസ്റ്റുകള്‍ ഉണ്ടായിരുന്നു. പൂര്‍വികരുടെ സ്മൃതിമണ്ഡപങ്ങള്‍ അന്വേഷിച്ചിറങ്ങിയവരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കാം.
 
കൃത്യം 7.10ന് ഞങ്ങളെയും വഹിച്ച് പുറപ്പാടിന്റെ സൂചകമായി തീവണ്ടി മുഴക്കിയ കാതിനിമ്പമാര്‍ന്ന ചൂളംവിളി ഒരു പടപ്പുറപ്പാടിന്റെ ശംഖ്‌നാദമായിരുന്നു എന്ന് തിരിച്ചറിയാന്‍ അധികസമയം വേണ്ടിവന്നില്ല. മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ക~ിനമായ മലനിരകളെ കീഴടക്കാനുള്ള പടപ്പുറപ്പാട്. ഉപയോഗിക്കുക, ഉപേക്ഷിക്കുക എന്ന പുതുതലമുറയുടെ ശീലങ്ങള്‍ക്ക് ബദലുണ്ട് എന്ന് തെളിയിച്ചുകൊണ്ട് ഏഴ് പതിറ്റാണ്ടായി കുറ്റമറ്റരീതിയില്‍ സര്‍വീസ് നടത്തുന്ന ഈ തീവണ്ടി എന്‍ജിന്റെ പ്രവര്‍ത്തനം എന്നില്‍ അല്‍ഭുദവും ആദരവും ഉണ്ടാക്കി.
ക~ിനമായ മലനിരകളെ കീഴടക്കി മുന്നേറാന്‍ പൂര്‍ണതോതില്‍ ഊര്‍ജം ഉപയോഗിക്കുമ്പോള്‍ പുകതുപ്പുന്നതിന് പകരം 'തീ' തുപ്പിയും ഞങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച പഴഞ്ചന്‍ സാങ്കേതിക വിദ്യക്ക് പ്രണാമം.

 പുതിയ സാങ്കേതിക വിദ്യയുടെ മികവില്‍ ചിത്തരഞ്ജന്‍ ലോക്കോ-മോട്ടീവില്‍ ഈയിടെ നിര്‍മിച്ച പുതുതലമുറ എന്‍ജിന്‍ ഈ റൂട്ടില്‍ പരീക്ഷണ ഓട്ടത്തില്‍തന്നെ പരാജയ-പ്പെട്ടുവെന്ന് കൂടി അറിയുമ്പോഴാണ് പഴമയുടെ കരുത്ത് നമ്മെ വിസ്മ-യിപ്പിക്കുന്നത്.
പരിസ്ഥിതി സൗഹൃദം എന്ന പുതിയ ചിന്താധാരക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ജിനീയറിങ് ഭാഷ്യം രചിച്ചവര്‍ക്കും പ്രണാമം. വെട്ടിപ്പൊളിച്ച മലനിരകള്‍ക്ക് മേലെ വന്യജീവികള്‍ക്കുവേണ്ടി നിങ്ങള്‍ പണിത മേല്‍പാലങ്ങള്‍ ഇതിന് സാക്ഷ്യം. 







ക~ിനമായ മലമ്പാതകള്‍ താണ്ടി ഞങ്ങളെ സുരക്ഷിതമായി കൂനൂരില്‍ എത്തിച്ചശേഷം അവിടെനിന്നും ഊട്ടിയിലേക്കും താരതമ്യേന ലളിതമായ യാത്രാദൗത്യം പുതുതലമുറ ഡീസല്‍ എന്‍ജിനെ ഏല്‍പ്പിച്ചും കരുത്തനായ തീവണ്ടി മുത്തച്ഛന്‍ വിശ്രമത്തിനും ഞങ്ങളെ തിരിച്ചറിയുന്നതിനായുള്ള ഊര്‍ജ സംഭരണത്തിനും വേണ്ടി അപ്പുറത്തെ യാഡിലേക്ക് മടങ്ങി. ഉച്ചക്ക് ഒരുമണിയോടുകൂടി ഊട്ടിയില്‍ എത്തിയ ഞങ്ങളുടെ ആഹ്ലാദരവങ്ങളുടെ നിറംകെടുത്തുന്ന രീതിയില്‍ നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടായ ചെറിയ ഇടപെടലുകളെ അതിജീവിച്ച്, ഉച്ചഭക്ഷണം കഴിച്ച് തിരിച്ചിറക്കത്തിനുവേണ്ടിയുള്ള വണ്ടിയില്‍ ഞങ്ങള്‍ക്ക് വേണ്ടി റിസര്‍വ് ചെയ്ത സീറ്റില്‍ ഞങ്ങള്‍ കയറിയിരുന്നു. മൂന്ന് മണിയോടുകൂടി കൂനൂരില്‍ എത്തിയ ഞങ്ങളെ സുരക്ഷിതമായി തിരിച്ചറിക്കാന്‍ തീവണ്ടി മുത്തച്ഛന്‍ തയാറായിനിന്നിരുന്നു. രാവിലെ കീഴടക്കിയ മലനിരകളിലൂടെയുള്ള തിരിച്ചിറക്കം അതീവജാഗ്രതയോടെയായിരുന്നു.
 
5 മണിയോടുകൂടി ഞങ്ങളെ പുറപ്പെട്ടിടത്തുതന്നെ തിരിച്ചെത്തിച്ച് ദീര്‍ഘനിശ്വാസമുതിര്‍ത്ത് പുറപ്പെടുവിച്ച ഹൃദ്യമായ ചൂളംവിളി ഞങ്ങള്‍ക്കുള്ള തുടര്‍യാത്രാ മംഗളമായിരുന്നോ? അതോ നന്ദി, വീണ്ടും വരിക എന്ന ഉപചാരം ചൊല്ലിപ്പിരിയലോ? ആവോ ആര്‍ക്കറിയാം, എല്ലാ യാത്രയും അങ്ങിനെയാണ്..
പുറപ്പെടലാണ് യാത്ര... എത്തിച്ചേരുന്നത് ഒരിക്കലും ലക്ഷ്യമായിരിക്കണമെന്നില്ല, പക്ഷേ... യാത്ര .. അത് വലിയൊരു അനുഭവമാണ്..

 കടപ്പാട്: സി.വി. മോഹന്‍

No comments:

Post a Comment